2012, നവംബർ 11

ഐ അം ബാക്ക്

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്തെങ്കിലും കുത്തികുറിക്കാന്‍ ഒന്ന് ഇരിക്കാന്‍ സമയം കിട്ടിയത്. ശരിക്കും പറഞ്ഞാല്‍ എഴുത്ത് മാത്രമല്ല ബ്ലോഗ്‌ വായനയും നിറുത്തിയിട്ടു കുറച്ചു കാലമായി. "നീ എന്താ ബ്ലോഗ്‌ നിറുത്തിയോ???" "എന്താ ഒന്നും എഴുതാത്തത്??? " "നിന്റെ പോസ്റ്റ്‌ ഒന്നും കാണുനില്ലല്ലോ???" എന്നാ ചോദ്യം ഇപ്പൊ സ്ഥിരമായി കുട്ടുകാരുടെ ഇടയില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒത്തിരി ഒത്തിരി പ്രതികരിക്കാന്‍ പറ്റിയ വിഷയങ്ങള്‍ വന്നു പോയി എങ്കിലും, അതിനെ കുറിച്ച് ഒരു വാക്ക് എഴുതുന്നത്‌ പോയിട്ട് മറ്റുള്ളവര്‍ എഴുതിയത് വായിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയില്‍ ആയിരിന്നു ഇത്രെയും നാള്‍. പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ട് ആണ് ബ്ലോഗിങ്ങില്‍ ഇന്ന് വിട്ടു നില്‍കേണ്ടി വന്നത്. അതില്‍ ഒന്നാമതായ കാരണം ബ്ലോഗ്‌ എഴുതാനും വായിക്കാനും വേണ്ട അവശ്യവസ്തുവായ എന്റെ കമ്പ്യൂട്ടര്‍ കുറച്ചു കാലമായി പ്രവര്‍ത്തനം നിലച്ചു കിടക്കുവയിരിന്നു.ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയ കാലത്ത് തന്നെ ഉള്ളിലെ പല ഭാഗങ്ങളും വാര്ധിക്യസ ഹജമായ രോഗങ്ങള്‍ ബാധിച്ചു ഇരുപ്പായിരിന്നു. അത് അതിന്റെ മുര്ധിന്യവസ്ഥയില്‍ എത്തിയതോടെ പ്രവര്‍ത്തനം നിലച്ചു. ഏറ്റവും ഒടുവില്‍ വിവിധ ട്രാന്‍സ്പ്ലാന്റ്റേന്‍ നടത്തിയതിനു ശേഷം ആണ് ഇന്ന് ഇത്രയെങ്കിലും എനിക്ക് എഴുതാന്‍ കഴിയുന്ന പരുവത്തില്‍ ആയതു.

മറ്റൊരു പ്രധാന കാരണം, ഈ ബ്ലോഗ്ഗിന്റെ ജന്മസ്ഥലമായിരുന്ന മൈസൂര്‍ നഗരത്തോട് വിട പറഞ്ഞു. ഇപ്പൊ കേരളത്തിന്റെ ഇങ്ങേ തലയ്ക്കു നമ്മുടെ തലസ്ഥാന നഗരിയില്‍ ഞാന്‍ എത്തിയിട്ട് ഒരു മാസം ആകാറായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തലസ്ഥാന നഗരിയുടെ ഒരു മൂലയ്ക്ക് ഇരുന്നു എന്തെകിലും ഒകെ കുത്തി കുറിക്കുന്നതാവും. മൈസൂര്‍ നഗരത്തില്‍ നിന്ന് എങ്ങനെയും മാറണം എന്നാ തീരുമാനത്തില്‍ ആയിരിന്നു. അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണക്കാര്‍ ചില തമിഴന്മാര്‍ ആയിരിന്നു. മുല്ലപെരിയാര്‍ പ്രശ്നം കൊണ്ട് ആണോ അതോ വേറെ വെല്ലോ പ്രശ്നം ആണോ എന്ന് അറിയില്ല, മലയാളികളെ ടാര്‍ഗറ്റ് ചെയ്തു പാര പണിയുകയായിരിന്നു അവര്‍. ഒന്നിന്നു പുറകെ ഒന്നൊന്നായി വന്ന പാരകള്‍ ഒഴിഞ്ഞും തടുത്തും മടുത്തു തുടങ്ങിയപ്പോ നാട്ടിലേക്ക് പോരാന്‍ അവസരം ലഭിച്ചത്.( പാരകള്‍ എന്തോകെ ആയിരിന്നു എന്നും അത് ഞാന്‍ എങ്ങനെ തടുത്തു എന്നതും സമയം കിട്ടുമ്പോ വിശദമായി വേറെ ഒരു പോസ്റ്റില്‍ എഴുതുന്നതായിരിക്കും) എന്തായാലും നാട്ടിലേക്ക് വരുന്നതിന്റെ തിരക്കിലും ഇവിടേ വന്നു നില ഉറപ്പികുന്നതിന്റെയും ബഹളത്തിന്റെ ഇടയില്‍ കമ്പ്യൂട്ടരിന്റെ ട്രാന്‍സ്പ്ലാന്റ് ഓപറേഷന്‍ വൈകി. അങ്ങനെ  ബാംഗ്ലൂര്‍ കറങ്ങാന്‍ പോയതിന്റെ ഇടയില്‍ വീണു കിട്ടിയ മൈസൂരിലെ ജോലിയും അതിനെ തുടര്‍ന്ന് ഉള്ള അവിടത്തെ ജീവിതവും ഓര്‍മകളായി. ഇനി ഈ തലസ്ഥാന നഗരിയില്‍ പുതിയ ജോലിയും പുതിയ രീതികളും ഒട്ടനവധി പുതിയ കൂട്ടുകാരുമായി ഈ പഴയ ഞാന്‍ വരാന്‍ പോകുന്ന പുതിയ സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നു.

തിരിച്ചുവരവിന്  ഈ പോസ്റ്റിനു പകരം എന്തെങ്കിലും ജനശ്രദ്ധ ആര്‍ജിച്ച വിഷയം എഴുതണം എന്ന് കരുതിയതാ. പക്ഷേ ചുറ്റും അങ്ങനെ കാര്യമായ വിശേഷങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ടെത്തിയ ചില വിഷയങ്ങളില്‍ എഴുതാന്‍ മാത്രം കാര്യമായ വിവരങ്ങള്‍ എനിക്ക് കിട്ടിയില്ല താനും. ഇനി മുടങ്ങാതെ എഴുതാന്‍ കഴിയും എന്നാ വിശ്വാസത്തില്‍ നിറുത്തുന്നു. ഇത് വായിക്കാന്‍ സന്മനസ്സു കാണിച്ച നിങ്ങളുടെ വിലപെട്ട സമയം നഷ്ട്ടപെടുതിയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അടുത്ത പോസ്റ്റ്‌ ഇടും വരെ ഗുഡ് ബൈ. ദീപാവലി ആശംസകള്‍.

2012, മേയ് 22

ലാലേട്ടാ നിങ്ങള്‍ അവസരവാദിയാണോ???

തലകെട്ട് കണ്ട് വാള്‍ എടുക്കാന്‍ വരട്ടെ. ഞാന്‍ എന്താ പറയാന്‍ ഉദേശിച്ചത് എന്ന് ഒന്ന് വായിച്ചു നോക്കിയിട്ട് എന്തും പറഞ്ഞോ. ടി.പി ചന്ദ്രശേഖരന്‍ എന്നാ കമ്മ്യൂണിസ്റ്റ്‌ നേതാവിനെ അതിദാരുണമായി കൊല ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാടത്തും ഇങ്ങനെ നിറഞ്ഞു നില്‍ക്കുവനെല്ലോ ഈ അവസരത്തില്‍. ഇത് ആദ്യത്തെ രാഷ്ട്രിയ കൊലപാതകം ഒന്നുമല്ല, ഇതിനും മുന്നേ രാഷ്ട്രിയപരമായ ആശയങ്ങളുടെ പേരില്‍ പലരുടെയും ചോര നമ്മടെ കേരളകരയില്‍ വീണിട്ടുണ്ട്. എന്നാലും ടി.പി വധം കേരളിയ ജനതയെ ഒന്ന് ഞെട്ടിച്ചു എന്നത് സത്യം. ശരിക്കും പറഞ്ഞാല്‍ പലരും ഒന്ന് പേടിച്ചു. അത് ഇതില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന സി.പി എംമുമായി ശത്രുത പുലര്‍ത്തി വന്ന ആള്‍ക്കാര്‍ മാത്രമല്ല, ഒരു രാഷ്ട്രിയവും ഇല്ലാത്ത മനുഷ്യന്റെ ഉള്‍മനസ്സില്‍ ഭയത്തിന്‍റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞു എന്നത് ആരും തന്നെ പറയാതെ സമ്മതിച്ച ഒരു സത്യമാണ്. ഒരു പരിധി വരെ ഈ വിഷയത്തില്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത് മുകളില്‍ പറഞ്ഞ കാരണമാണ്. പക്ഷേ പ്രതികരിക്കുന്ന മന്നസ്സിനെ തളച്ചിടാന്‍ കഴിയില്ല. എന്തായാലും ഇതു രാഷ്ട്രിയ കൊലപാതകം എന്നതിന് ഉപരി ഇത് നടത്തിയത് സി.പി.എം ആണ് എന്ന് ഒരു മുന്‍വിധിയും എനിക്കില്ല. സത്യം എത്ര ഒളിപ്പിച്ചാലും ഒരിക്കല്‍ പുറത്തു വരും. അന്ന് ആകാം വിചാരണ ഒക്കെ. പക്ഷേ മനസ്സില്‍ തോന്നിയ ചിലത് പറയാതെ ഇരിക്കാനും വയ്യ.

ഈ കൊലപാതകം തീര്‍ത്തും ഭീങ്കരവും നീചവും പൈശാചികവും ആയി പോയി. എന്നാല്‍ അതിലും ഏറെ പൈശാചികം ആയി പോയി ഇത് വെച്ച്  ഉള്ള മുതലെടുപ്പ്. ഒരു തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു എന്ന് വെച്ച് ഇങ്ങനെ മുതലെടുക്കാന്‍ ശ്രമിച്ചത് അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ അല്‍പ്പം മടിയുണ്ട്. സെല്‍വരാജിന്റെ മറുകണ്ടം ചാട്ടം സ്ഥാനമാനങ്ങള്‍ മോഹിച്ചു ഉള്ളതയിരിന്നു എന്നുള്ള ഇടതുപക്ഷ പ്രചാരം പ്രതിരോധിക്കാന്‍ കഷ്ട്ടപെട്ടു കൊണ്ടിരുന്ന കോണ്‍ഗ്രസിനു തിരിച്ചു വരാന്‍ ഉള്ള പിടിവള്ളി ആയി ടി.പി വധം. മറ്റു ചിലര്‍ക്ക് ഇത് ഒരു അവസാന അവസരമാണ്.പാര്‍ട്ടിയില്‍ തന്‍റെ മേല്‍ സര്‍വാധിപത്യം നേടിയ ശത്രുക്കളുടെ പതനതിനായി പൊരുതാന്‍ ഉള്ള മൂര്‍ച്ചയുള്ള ഒരു ആയുധമാക്കി ഈ പൈശാചിക പ്രവര്‍ത്തിയെ. അത് കൊല്ലപെട്ട ടി.പിയോട് ഉള്ള സ്നേഹമോ സഹതാപമോ അല്ല എന്ന്  മനസ്സിലാക്കാന്‍ ഭൂതകാലം കൂടുതല്‍ ഒന്നും ചികയേണ്ട. വാര്‍ത്തകള്‍ ഇല്ലാതെ വാര്‍ത്തകള്‍ ഉണ്ടാക്കി കഷ്ട്ടപെടുന്ന മാധ്യമങ്ങള്‍ക്ക് ഇത് ചാകര ആയിരിന്നു. മിനിറ്റ് മിനിറ്റ് വെച്ച് അവരുടെ അന്വേഷണങ്ങള്‍ പോലീസ് പട്ടിയെക്കള്‍ മുന്നില്‍ ഓടി. രാഷ്ട്രിയ അജണ്ടയില്‍ ഉള്ള മുതലെടുപ്പ് ഇങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആണ് തീര്‍ത്തും അപ്രതിക്ഷിതമായി ഈ വിഷയത്തില്‍ ഉള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

സാംസ്‌കാരിക നായകന്മാരുടെ ഈ വിഷയത്തില്‍ ഉള്ള അനിശ്ചിതകാല മൌനവ്രതത്തിന്‍റെ ഇടയില്‍ ഒരു പക്ഷതോടെ ചായവും തോന്നാതെ, തീര്‍ത്തും രാഷ്ട്രിയ ചുവയില്ലാതെ തന്നെ ഉള്ള ആ പ്രതികരണം ഒരു പച്ചയായ മലയാളിയുടെ മനസ്സില്‍ നിന്ന് വരുന്നതായി തോന്നി. അത് ഒരു അവസരവാദപരമായ ഒരു അഭിപ്രായ പ്രകടനമായി തോന്നിയില്ല. നാളെ മറ്റു ചിലക്കു തോന്നിയേക്കാം. മൂന്ന് പേജ് വരുന്ന സ്വന്തം കൈപടയില്‍ എഴുതിയ ലേഖനം സ്വന്തം ബ്ലോഗ്‌ ആയ "ദി കമ്പ്ലീറ്റ്‌ ആക്ടര്‍ " കാണുകയുണ്ടായി.( ഞാന്‍ ആദ്യമായി ആണ് ഈ ബ്ലോഗിനെ കുറിച്ച് കേള്‍ക്കുന്നേ, എന്റെ വിവരമിലായ്മ). അതില്‍ സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നതിന്റെ വേദന അനുഭവിക്കുന്ന ടി.പിയുടെ അമ്മയെ കുറിച്ചും ആ വേദന താന്‍ മനസിലാക്കുന്നു എന്ന്  വളരെ വ്യക്തമായി പറയുന്നു. "കൊല്ലുകയും കൊല്ലിക്കുകയും ചെയുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ??" എന്ന്  ചോദ്യത്തോടെ അവസാനിക്കുന്ന ഈ ലേഖനം വായിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഈ ചോദ്യം അലയടിക്കും എന്നത് സത്യം. ഉത്തരഇന്ത്യയിലെ പോലെ രാഷ്ട്രിയലക്ഷ്യത്തിനായി എന്ത് ചെയ്യും എന്നാ ഭ്രാന്ത് പിടിച്ച അവസ്ഥയിലേക്ക് കേരളത്തിലെ രാഷ്ട്രിയ നേതാക്കള്‍ നീങ്ങുകയാണെങ്കില്‍ അവരെ ചങ്ങലയ്ക്ക് ഇടാന്‍ ജനം മുന്നോട്ടു വരേണ്ടി വരും.


ഇനി എന്‍റെ മനസ്സില്‍ തോന്നിയ ചില്ലറ സംശയങ്ങള്‍ വെറുതെ ഒന്ന് ചോദിച്ചോട്ടെ. ടി.പി വധം കൊണ്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലാഭം?? അഥവാ ഇതില്‍ സി.പി.എമിന് പങ്കു ഉണ്ടെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു അടുത്ത അടുത്തിരിക്കെ ടി.പിയെ വധിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തി വിജയിക്കാന്‍ മാത്രം ഒരു ഭീഷണി ആയി തുടങ്ങിയിരിന്നോ ജനഹൃദയങ്ങളില്‍ ആഴുന്നു ഇറങ്ങിയ ഒരു പ്രസ്ഥാനത്തിന്?? മത തീവ്രവാദികളുടെ  കൈയാണ് ഇതിനു പിന്നില്‍ എന്ന് കരുതി നാട്ടില്‍ ഒരു ലഹള ഉണ്ടാക്കി കുറെ അധികം ജീവന്‍ കൂടി ബലി കഴിപ്പിക്കം എന്ന് ചിന്തിക്കാന്‍ മാത്രം നീചമായ തലച്ചോറിന്റെ ഉടമ ആരാണ്?? താനും തന്‍റെ പാര്‍ട്ടിയും പ്രതിസ്ഥാനത് ആണെന്ന് വളരെ വ്യക്തമായിട്ടു അറിഞ്ഞിട്ടും മരിച്ച ഒരു വ്യക്തിയെ കുലംകുത്തികള്‍ എന്ന് വിളിക്കാന്‍ മാത്രം എന്ത് വികാരമാണ് പിണറായിക്ക് ഉണ്ടായതു?? ജനങ്ങളുടെ വിയര്‍പ്പും ചോരയും കൊണ്ട് കെട്ടി പൊക്കിയ ഈ പ്രസ്ഥാനം എന്നന്നേക്കുമായി നശിപ്പിക്കാന്‍ ശ്രമിക്കാന്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ ഉള്ള പ്രവര്‍ത്തി ചെയ്യാന്‍ വിഡ്ഢികള്‍ ആണോ സംസ്ഥാന നേതൃത്വം അതോ അവര്‍ വിഡ്ഢികളായി അഭിനയിക്കുന്നതോ?? മറ്റൊരു രാഷ്ട്രിയ കൊലപാതകത്തെ പോലെ പൊടി പിടിച്ചു പോകാതെ മുന്നോട്ടു പോകുന്ന അന്വേഷണം എന്തെ മുന്‍പ്‌ ഒരിക്കലും കാണാഞ്ഞത്?? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറഞ്ഞു എന്നെ പഞ്ഞിക്ക് ഇടാന്‍ ആരും കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തി കളയരുതേ എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടെ നിറുത്തുന്നു.

2012, മേയ് 14

വേനല്‍കാല ഓര്‍മ്മകള്‍....

വളരെ നാളുകള്‍ക്കു ശേഷം ഇങ്ങോട്ട് വരുമ്പോ ഒരു ലക്ഷം മാത്രമേ മനസ്സില്‍ ഒള്ളു, ഒരു പോസ്റ്റ്‌ എഴുതി കഴിയുന്ന അത്രയും ബോര്‍ അടിപ്പിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുക. അതുകൊണ്ട് സമയമില്ലത്തവര്‍ സമയം കിട്ടുമ്പോ വന്നു വായിച്ചാല്‍ മതി. ബോര്‍ പോസ്റ്റ്‌ വായിച്ചു എന്‍റെ സമയം കളഞ്ഞേ എന്നാ പരാതി ഒഴിവാക്കാനാ ഒരു മുന്‍കരുതല്‍ മാത്രം.

കഴിഞ്ഞ മാസം ഈസ്റ്റര്‍ - വിഷു പ്രമാണിച്ചു കിട്ടിയ അവധിക്ക് നാട്ടിലേക്ക് വണ്ടി കേറിയത്. ഈ മൈസൂര്‍ കാലാവസ്ഥയില്‍ ജീവിച്ചു ശീലമായി പോയതാണോ എന്ന് അറിയില്ല, നാട്ടില്‍ ഫാന്‍ ഇട്ടിലെങ്കില്‍ നില്‍ക്കാന്‍ മേലാത്ത അവസ്ഥയാണ്. ഹോ എന്നാ ചൂട്, വിയര്‍ത്തു കുളിച്ചു പോയി. പണ്ട് ഇതേ പോലത്തെ പൊരിവെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപാര നടന്ന ഒരു കാലം ഉണ്ടായിരിന്നു. അന്നൊക്കെ ഈ ചൂട് ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. കാരണം സ്കൂള്‍ അടച്ചു പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ആരുടേയും ശല്യം ഇല്ലാതെ കിട്ടുന്ന വേനലവധിക്കാലത്ത് എന്ത് വെയില്‍ എന്ത് ചൂട്. പിന്നെ പണ്ടാതെതിലും ചൂട് ഉണ്ട് എന്നത് സത്യം. പണ്ടൊക്കെ ഇഷ്ട്ടം പോലെ മരങ്ങളും അതിന്‍റെ തണലും ഒകെ ഉണ്ടായിരിന്നു, ഇന്ന് അവക്ക് പകരം തണല്‍ നല്‍കുന്നത് കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ ആണെന്നെ ഒള്ളു. അവരൊക്കെ നല്ല ചൂടന്മാര്‍ ആയതുകൊണ്ട് തണലിനും ചൂട് തന്നെ.

നാട്ടില്‍ അപ്പൊ പഴങ്ങളുടെ സീസണ്‍ ആണ്. വീടിലോട്ടു ചെന്നപ്പോ മള്‍ബറിയും ചാമ്പയും പേരയും മാവും ഒകെ കായിച്ചു നില്‍ക്കുന്നു. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചാമ്പങ്ങക്കും മള്‍ബറിക്കും നല്ല മധുരമാണ്. പേരക്ക ആണേല്‍ രണ്ടു തരം, വെള്ളയും ചുവന്നതും. മുവാണ്ടന്‍ മാങ്ങാ ഇങ്ങനെ കുല കുലയായി കിടക്കുന്നു. പണ്ടൊക്കെ ഇത് കായിച്ചു ഏറി പോയാ രണ്ടു ദിവസം ഇങ്ങനെ കാണാം അതിനുള്ളില്‍ പിള്ളാര്‌ സെറ്റ്‌ മൊത്തം മരം കാലിയക്കിയിട്ടുണ്ടാകും. ഇന്ന് അതൊക്കെ വെറുതെ താഴെ വീണു പോകുന്നു. ഇന്നത്തെ പിള്ളാര്‍ക്ക് ഇതൊന്നും വേണ്ടന്നാ തോന്നുന്നേ, അതോ ഇതിന്‍റെ രുചിയും ഒന്നും അറിയില്ലേ?? വീടിനു അടുത്തുള്ള ഓരോ ചാമ്പയോടെ ചേര്‍ന്ന് ഓരോ ഓരോ ഓര്‍മ്മകള്‍ കെട്ടി കിടക്കുന്നു. എത്ര നീരും കടിയും കൊണ്ട് കഷ്ട്ടപെട്ടു പഴുത്തത് മുതല്‍ പൊട്ടും മൊട്ടും ഒകെ പറിച്ചു തിന്നിരുന്നത്. ചാമ്പയില്‍ പഴയ പോലെ ഇപ്പൊ നീര്‍ ഇല്ല. പക്ഷേ മാവില്‍ ഒരു കുറവും ഇല്ല. കല്ലും കമ്പും ഉപയോഗിച്ച് മാങ്ങാ എറിഞ്ഞു വീഴുതിയപ്പോ കൊണ്ട് ഒന്ന് രണ്ടു നീറും കൂടിനു ഏറു. എല്ലാം കൂടി ഇളകി വന്നില്ലേ. താഴെ നിന്ന എനിക്ക് നല്ല കടി കിട്ടി. അങ്ങനെ പറിച്ച മാങ്ങാ അച്ചാര്‍ ഇട്ടു തിരിച്ചു പോന്നപ്പോ കൊണ്ടുന്നു.അത് തീര്‍ന്നത് അറിഞ്ഞില്ല.

വേനലവധി പ്രമാണിച്ചു ഒട്ടു മിക്ക കൂട്ടുകാരും നാട്ടില്‍ എത്തിയിരിന്നു. പണ്ട് വൈകുനേരം ഏതെങ്കിലും പാടതോ മൈതനതോ ഞങ്ങള്‍ ഒത്തുകൂടിയിരിന്നത്. അവിടെ ആകും പിന്നെ ക്രിക്കറ്റ്‌, ഫുട്ബോള്‍, കൈപന്തു തുടങ്ങിയ കളികള്‍. പണ്ട് കളിച്ചിരുന്ന പല പാടങ്ങളും ഇന്നും നികത്തി വില്ലകള്‍ പൊങ്ങിയിരിക്കുന്നു. ഇതുവരെ നികത്ത ഒരു പാടത്തു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവിടെ കുറെ പിള്ളാര്‌  ക്രിക്കറ്റ്‌ കളിക്കുനുണ്ട്. വന്നിരിക്കുന്ന എല്ലാവനും ഓരോ ഓരോ ടു വീലരില്‍ ആണ് എത്തിയിരിക്കുന്നത്. അന്നൊക്കെ നടന്നക്കും ഇവിടെക്ക് എത്തിയിരുന്നത്. പിന്നിട് സൈക്കിള്‍ ആയി. അന്ന് ആര്‍ക്കോ ഒരാള്‍ക്ക് ഉണ്ടായിരുന്ന ചേതക് ആണ് ആകെ ഉള്ള വാഹനം. അതില്‍ ഓടിക്കാന്‍ പഠിച്ച എത്രയോ പേരുണ്ട്. ഇന്ന് പിന്നെ നിലത്ത് കാലു കുത്താനായാല്‍ അവനു ഒരു ഡിയോയോ അല്ലേല്‍ ആക്ടിവയോ കാണും. അത് വെച്ച് നൂറില്‍ അങ്ങ് പറപ്പിക്കും. ഓര്‍മ്മകള്‍ ഓരോന്നായി പൊടി തട്ടി എടുത്തപ്പോഴേക്കും പോകാന്‍ സമയമായി.

അവധി കഴിഞ്ഞു തിരിച്ചു എത്തിയതും വീണ്ടും തിരക്കേറിയ ജീവിതത്തിന്‍റെ ഒഴുക്കിനു ഒപ്പം ഒഴുകി തുടങ്ങി. ഈ പോസ്റ്റ്‌ എഴുതുമ്പോ മനസ്സില്‍ ഒരു ചോദ്യം, ആ പഴയ വേനല്‍കാലം ഇനി കിട്ടുമോ, അഥവാ കിട്ടിയാല്‍ അന്നത്തെ പോലെ ആസ്വദിക്കാന്‍ അവയെല്ലാം അവിടെ ഉണ്ടാകുമോ??

2012, മാർച്ച് 6

തോറ്റു തുന്നം പാടിയില്ലേ, ഇനി ഏതാ പരിപാടി?


അങ്ങനെ ഒടുവില്‍ ഫലം പുറത്തു വന്നു. കഴിഞ്ഞതിലും മെച്ചമുണ്ട് എന്നാലും തോറ്റു. ഇത് എന്‍റെ കാര്യം ഒന്നുമല്ല പറഞ്ഞത് കേട്ടോ. അങ്ങ് ഡല്‍ഹിയില്‍ ഉള്ള നമ്മുടെ നാടിന്‍റെ ഭാവി വാഗ്ദാനം, യുവാക്കളുടെ പ്രിയങ്കരനായ, ശ്രീ രാഹുല്‍ഗാന്ധിയെ കുറിച്ച പറഞ്ഞത്. കക്ഷി എഴുതിയ പരിക്ഷയുടെ ഫലം ഇന്ന് പുറത്തു വന്നു. രാഷ്ട്രിയത്തിന്‍റെ കളരിയില്‍ തന്‍റെ കഴിവ് തെളിയിക്കാന്‍, കഴിഞ്ഞ കൊല്ലം നമ്മുടെ വി.എസ് സഖാവ് പറഞ്ഞപോലെ തന്‍ ഒരു അമുല്‍ ബേബി അല്ല എന്ന് കാണിക്കാന്‍ എഴുതിയ പരിക്ഷ ആയിരിന്നു ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പ്. ദേശിയ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കഴിഞ്ഞ ഒരു കൊല്ലമായി 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ആയി പൊക്കി കൊണ്ട് നടക്കുവായിരുന്നെല്ലോ. അടുത്ത് പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്‌ ഉയര്‍ത്തി കാട്ടുന്ന രാഹുല്‍ഗാന്ധിക്ക്  തന്‍റെ രാഷ്ട്രിയ പാടവം വെളുപെടുത്താന്‍ ഉള്ള, ഈ പ്രധാനമന്ത്രി പനിക്ക് തനിക്ക് കെല്‍പ്പുണ്ട് എന്ന് കാണിക്കാന്‍ ഉള്ള അവസരം ആയിരിന്നു ഇത് എന്നായിരിന്നു മാധ്യമസംസാരം. നടന്നും ഓടിയും കുത്തിയിരിന്നും തലകുത്തി നിന്നും ഒകെ പയറ്റി നോക്കി എന്നിതും ഫലം പഴയത് പോലെ തന്നെ. തോറ്റു തുന്നം പാടി. സീറ്റ്‌ നില മെച്ചപ്പെട്ടെങ്കിലും പുറകില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്താനേ രാഹുല്‍ നയിച്ച കോണ്‍ഗ്രസിനു കഴിഞ്ഞുള്ളു.

അല്ലെങ്കിലും ഞങ്ങള്‍ ആരും യു.പി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ജയിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കടുത്ത രാഹുല്‍ ആരാധകര്‍ക്ക് പറയാന്‍ തോന്നിയേക്കും. ശരിയാ, അങ്ങനെ പറഞ്ഞില്ല പക്ഷേ അടുത്ത സര്‍ക്കാര്‍ യു.പിയില്‍ രൂപികരിക്കാന്‍ തങ്ങളെ കൂടെ കൂട്ടണമെന്ന്  രീതിയില്‍ ഉള്ള പലരും ഡയലോഗ് ഇറക്കിയയിരിന്നു. മായാവതിയുടെ പോലെ അഴിമതിയും തോന്ന്യവാസവും ചെയ്ത ഒരു സര്‍ക്കാര്‍ ഭരിച്ചിട്ടും, അതിനു മുന്നേ മുലായം സിംഗ് യാദവ് നടത്തിയ ഗുണ്ടാ സര്‍ക്കാരിന്റെ ഓര്‍മ്മകള്‍ ജനങ്ങളില്‍ ഉണ്ടായിട്ടും അത് മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നത് നേതൃത്വത്തില്‍ ഉള്ള വിഴ്ച തന്നെയാണ്. തോറ്റിട്ടു ഞാന്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് പറഞ്ഞാ അത് ഒരു ധീര പ്രവര്‍ത്തി ഒന്നുമല്ലന്നു എല്ലാവരും ഓര്‍ക്കണം. എന്തായാലും രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആക്കും എന്ന് സ്വപ്നം കണ്ടു കഴിയുന്നവര്‍ക്ക് കുറെ അധികം കാലം കൂടെ സ്വപ്നമായി കാണാന്‍ കഴിയാം എന്നാ എനിക്ക് തോന്നുന്നേ. അതിന്‍റെ ഒരു ചെറിയ സൂചനയാണ് രാഹുല്‍ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി നല്‍കുന്നത്. അത് കണ്ണ് തുറന്നു കണ്ടില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോക്സഭ ഒഴികെ എല്ലാടത്തും കറങ്ങി നടക്കാം. ഇപ്പൊ ഇടയ്ക്കു എങ്കില്‍ അങ്ങോട്ട്‌ ചെല്ലേണ്ടി വരാറുണ്ടെല്ലോ.

എന്തയാലും ഇത്രേം പറഞ്ഞു. എന്നാ ബാക്കി ഉള്ളത് കൂടെ ഈ അവസരത്തില്‍ അങ്ങ് പറയുവാ. അടുത്ത പ്രധാനമന്ത്രി എന്ന് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന ഈ കക്ഷിക്ക് എന്ത് യോഗ്യത ഉണ്ട് ആ പദവിയിലേക്ക് ഉയര്‍ത്തി കാണിക്കാന്‍. പലപ്പോഴും രാഹുല്‍ഗാന്ധി, അടുത്ത പ്രധാനമന്ത്രി എന്ന് കേള്‍ക്കുമ്പോ മനസ്സില്‍ ഒരു പഴയ ചൊല്ല് ഓര്‍മ്മ വരും. "പണ്ട് എങ്ങാണ്ടോ അപ്പന്‍ ആനപുറത്തു കയറിയിട്ടുണ്ട് എന്ന് കരുതി മക്കളുടെ ചന്തിക്ക് തഴമ്പ് കാണുമോ". നെഹ്‌റു കുടുംബത്തില്‍ ജനിച്ചു എന്നല്ലാതെ എന്ത് മഹിമ ആണ് ഈ കക്ഷിക്ക് പറയാന്‍ ഉള്ളത്. രാഷ്ട്രിയത്തില്‍ വന്നിട്ട് കാലം കുറെ ആയെങ്കിലും ഇതുവരെ കൊള്ളാവുന്ന എന്തെങ്കിലും പരിപാടി ചെയ്തോ?? എന്തെല്ലും ചെയ്തതു പോകട്ടെ, വാ തുറന്നു വെല്ലോ പറഞ്ഞിട്ടുണ്ടോ. വാ തുറന്നാല്‍ പറയുന്നത് മൊത്തം അബദ്ധങ്ങള്‍ അല്ലെ ഒള്ളു. രാഷ്ട്രിയത്തില്‍ വേണ്ട നാക്കും പ്രവര്‍ത്തിയും ഇല്ലാതെ അടുത്ത പ്രധാനമന്ത്രി എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കാന്‍ നാണമില്ലേ?? കക്ഷിയെ പൊക്കി പിടിച്ചുകൊണ്ടു നടക്കുന്നവര്‍ക്ക് ബോധം-വിവരം എന്ന് പറഞ്ഞത് ലേശം പോലുമില്ലേ?? ഒരു കുടുംബത്തിന്‍റെ സ്വത്തായി മാറിയിരിക്കുകയാണ് ഈ ഇന്ത്യ മഹാരാജ്യം. നെഹ്രു കുടുംബത്തിലെ മക്കളും മരുമക്കളും മാറി മാറി ഭരിക്കും. ഇത് പണ്ട് ഉണ്ടായിരുന്ന രാജ്യഭരണം പോലെ ഉണ്ട്. മന്ദബുദ്ധി ആണെല്ലും ശരി, പിറന്നത് രാജകുടുംബത്തില്‍ ആണോ അവനാണ് അടുത്ത രാജാവ്.

ഒട്ടേറെ കഴിവുള്ള ആള്‍ക്കാര്‍ രാഷ്ട്രിയത്തിലേക്ക് വരാന്‍ മടിക്കുന്നത് ഈ മക്കള്‍ ഭരണം ഒന്ന് കൊണ്ട് മാത്രമാണ്. കേന്ദ്രത്തില്‍ നെഹ്രു കുടുംബം ആണെങ്കില്‍ സംസ്ഥാനങ്ങളില്‍ വേറെ കുടുംബങ്ങള്‍ ആണ്. അത് പേര് എടുത്തു പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകുന്നത് ആണ്. അപ്പൊ പറഞ്ഞു വന്നത് രാഹുല്‍ഗാന്ധിയുടെ കാര്യം. ഇന്നത്തെ ഫലത്തോടെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി ആക്കാന്‍ ഉള്ള ശ്രമം കോണ്‍ഗ്രസ്‌ ഉപേക്ഷിക്കുന്നതാണ് നല്ലത്. ചുമ്മാ തോന്ന്യവാസം ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ പിടിച്ചു പ്രധാനമന്ത്രി ആക്കുവണേല്‍, എന്‍റെ അഭിപ്രായത്തില്‍ അതിലും ആയിരം ഇരട്ടി യോഗ്യന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. അപ്പൊ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോട് ഒരു ചോദ്യത്തോടെ ഇത് ഇവിടെ നിര്‍ത്തുന്നു. തോറ്റു തുന്നം പാടിയില്ലേ, ഇനി ഏതാ പരിപാടി?? കാവിലെ പാടു മല്‍സരത്തില്‍ കാണാം എന്നായിരിക്കും മറുപടി.

2012, ഫെബ്രുവരി 29

ബന്ദ്‌ ദിനത്തിലെ നാടകം

ഇന്നലെ നമ്മള്‍ ഭാരത് ബന്ദ്‌ ആഘോഷിക്കുകയുണ്ടായി. മറ്റു എല്ലായിടത്തും ആരും ബന്ദിനെ വകവെക്കാതെ അവനവന്‍റെ പണി നോക്കിയപ്പോ പതിവ് പോലെ തന്നെ കേരളത്തില്‍ അത് പൊതുഅവധി ആയി. ഈ പോസ്റ്റ്‌ കേരളത്തില്‍ ഹര്‍ത്താല്‍ പൊതു അവധിയായി ആഘോഷികുന്നതിനെ കുറിച്ച് അല്ല, കാരണം ഒരു കൊല്ലത്തില്‍ നൂറില്‍ പരം ഹര്‍ത്താല്‍ പൊതു അവധിക്കള്‍ ലഭിക്കുന്ന കേരളത്തിലെ ജനങ്ങളോട് അന്നെ ദിവസം എന്നത്തേയും പോലെ പുറത്തിറങ്ങണം എന്ന് പറഞ്ഞു പറഞ്ഞു മടുത്തു. ബാകി ഉള്ള നഗരങ്ങളിലെ പോലെ കേരളത്തിലെ ജനത നിരത്തില്‍ ഇറങ്ങുന്നതിനെക്കാള്‍ മുന്നേ കുഴല്‍ ഇട്ട നായുടെ വാലോ നിവരുകയോ അല്ലേല്‍ ആ കുഴല്‍ വളയുകയോ ചെയും. ഇനി ഈ പോസ്റ്റ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഹര്‍ത്താല്‍ കാണുന്ന ഒരു സ്ഥലത്ത് നടന്ന സംഭവമാണ്. ചുമ്മാ വലിച്ചു നീട്ടുനില്ല. സംഭവസ്ഥലം എന്‍റെ ഓഫീസ് താന്നെയാണ്.

തിങ്കളാഴ്ച പോകാന്‍ നേരമായപ്പോഴാണ് അറിയുന്നത് പിറ്റേന്ന് ഭാരത് ബന്ദ്‌ ആണെന്ന്. എന്തിനാണോ ഇതിനാണോ എന്ന് ആര്‍ക്കും അറിയില്ല. ബന്ദ്‌ പ്രമാണിച്ചു ഓഫീസ് കാബിന്റെ സമയക്രമം മാറിയിരിക്കുന്നു എന്ന് മെയില്‍ വന്നിട്ടുണ്ട് എന്ന് ആരോ പറഞ്ഞപ്പോ ദിവസവും വരാറുള്ള നൂറുകണക്കിന് അനാവശ്യമായ മെയിലിന്‍റെ ഇടയില്‍ നിന്ന് അത് കഷ്ട്ടപെട്ടു കണ്ടുപിടിച്ചത്. നോക്കിയപ്പോള്‍ ദേ കിടക്കുന്നു നല്ല കിടിലം സമയക്രമം. കാബ് മാത്രമല്ല ജോലി ചെയുന്ന സമയവും ആകപാടെ മാറ്റിയിരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുനേരം ആറു വരെ ജോലി സമയം. വെളുപിന്നെ അഞ്ചര ആകുമ്പോ കാബ് വരും. ആറു കഴിഞ്ഞു വരുന്നവരെ ഓഫീസില്‍ കേട്ടുന്നതയിരിക്കില്ല എന്നാ മുന്നറിയിപ്പ് പറഞ്ഞു കൊണ്ടാണ് മെയില്‍ അവസാനിക്കുന്നത്‌.വെളുപ്പിനെ ആറു മണി എന്ന് പറഞ്ഞാല്‍ എന്‍റെ ജോലി തുടങ്ങുന്നതിനും നാല് മണികൂര്‍ മുന്നേ ഓഫീസില്‍ വരണം. എന്തായാലും രാവിലെ പറഞ്ഞ സമയം കഴിഞ്ഞാല്‍ പിന്നെ കാബ് ഇല്ല എന്ന് ഉറപ്പ്. നടന്നു പോകാം എന്ന് വെച്ചാല്‍ ആറേഴു കിലോമീറ്റര്‍ ഉണ്ട്. അതും നടന്നു ചെന്നിട്ടു ഓഫീസില്‍ കയറ്റിയില്ലേല്‍ നട്ടപ്പ് വെറുതെ വേസ്റ്റ് ആകുമെല്ലോ എന്ന് കരുതി എന്നും സുഖമായി കിടന്നു ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റു ഒരുങ്ങി കാബ് പിടിച്ചു ഓഫീസില്‍ എത്തി.

ഇനി ഓഫീസ് ഇരിക്കുന സ്ഥലത്തെ കുറിച്ച് അല്‍പ്പം ഒന്ന് പറയട്ടെ. ഏറ്റവും തൊട്ടടുത്ത്‌ കിടക്കുന്ന വാഹന സഞ്ചാരമുള്ള റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഒരു കാട്ടിലാണ് ഓഫീസ്. അങ്ങോട്ട്‌ വരാന്‍ ഓഫീസ് കാബ് ആശ്രയിക്കണം അല്ലേല്‍ സ്വന്തമായി വാഹനം ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ ഓഫീസിന്‍റെ മുന്നിലൂടെ ഉള്ള റോഡിലൂടെ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയോ 407യോ പോകതോള്ളൂ, അതും അവര്‍ സ്ഥിരം പോകുന്ന വഴി എന്തെല്ലും തടസ്സം ഉണ്ടായാല്‍ മാത്രം. അപ്പൊ പിന്നെ ബന്ദിന്റെ അന്ന് എങ്ങനെ ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ അതിരാവിലെ ഓഫീസില്‍ എത്തി, പണി ഒന്നുമില്ലതതുകൊണ്ട് ഒരു ചായ കുടിച്ചു സമയം കളയാം എന്ന് കരുതി പുറത്തോട്ടു ഇറങ്ങാന്‍ നോക്കിയപ്പോള്‍ ആണ് കാണുന്നത് മുന്‍വശത്തെ വാതിലുകളും ഗേറ്റും ഒകെ അട്ടച്ചു പൂട്ടിയിരിക്കുന്നു. ആകെ പോകാന്‍ കഴിയുന്നത് കാന്‍റ്റിനിലേക്കു മാത്രം അത് പുറകുവശം വഴി മാത്രം. ചുരുക്കി പറഞ്ഞാല്‍ ഗേറ്റിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഓഫീസ് അവധി ആണ് എന്ന് തോന്നും. ഉള്ളില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു ജയിലില്‍ കിടക്കുന്ന പോലത്തെ അവസ്ഥ.പുതിയതായി ചേര്‍ന്ന ചിലര്‍ക്ക് ഇങ്ങനെ ഒകെ അടച്ചു പൂട്ടി ഇട്ടിരിക്കുന്നത് കണ്ടപ്പോ കരുതി ഇവിടയും കേരളത്തിലെ പോലെ തന്നെയാണ്.

ഇനി ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം പറയാം. ഈ മുകളില്‍ പറഞ്ഞ അടച്ചു പൂട്ടല്‍ നാടകം കേരളത്തില്‍ നടത്തിയത് എങ്കില്‍ അതിനു ന്യായം ഉണ്ട്. ഒരു പണിയുമില്ലാതെ പാര്‍ട്ടി, യുണിയണ്‍ എന്ന് പറഞ്ഞു നടക്കുന്ന ചിലര്‍ ചിലപ്പോ ഒരു ജാഥയും സംഘടിപിച്ചു വന്നെന്നെ. ഇവിടേ ഈ നാടകത്തിന് എന്ത് പ്രസക്തി. നാട് മുഴുവന്‍ എന്നത്തേയും പോലെ കടകളും തുറന്നു വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയും ആണ് ബന്ദ്‌ ആഘോഷിച്ചത്. ഒരിടത്തും ഒന്നും നടന്നതായി അറിയാന്‍ കഴിഞ്ഞില്ല. ഇനി ഞങ്ങളുടെ സുരക്ഷയെ കരുതി എന്നാ വാദം ഉയര്‍ത്താന്‍ ആണെങ്കില്‍  നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ ജോലികാരെ തിരിച്ചു കൊണ്ടുപോയി വിട്ടത് സ്ഥിരം സമയത്ത് തന്നെ, അതായതു സമയം ഏഴര. അവര്‍ക്ക് എന്താ ഒരു സുരക്ഷയും വേണ്ടേ?? എന്തായാലും ഈ നാടകം കൊണ്ട് കമ്പനിക്ക് ഉള്ളവരെ എല്ലാം കൊണ്ട് മുഴ്ഹുവാന്‍ സമയവും പണി എടുപ്പിക്കാന്‍ ആയി അല്ലേല്‍ ചായ കുടിക്കാനും വലിക്കാനും എന്ന് പറഞ്ഞു ഇടയ്ക്കു പുറത്തു പോകുവയിരിന്നു. ഇനി ബന്ദ്‌ കൊണ്ട് ഞങ്ങള്‍ തൊഴിലാളികള്‍ക്ക് ലാഭം എന്തെന് ചോദിച്ചാല്‍ വായില്‍ വെക്കാ കൊള്ളാത്ത ആഹാരം രാവിലെയുമം ഉച്ചക്കും ഓസിനു കിട്ടി എന്ന് മാത്രം. പക്ഷേ ആ ഓസിനു കിട്ടിയത് അങ്ങന പെട്ടെന്ന് ദാഹിക്കില്ലല്ലോ.

2012, ഫെബ്രുവരി 9

അന്ത്യഅത്താഴത്തിന്റെ കുറ്റസമ്മതം



കഴിഞ്ഞ ഞായറാഴ്ച ലോകം കണ്ടത് മഹാനായ ഡാവഞ്ചിയുടെ അന്ത്യഅത്താഴത്തിന്റെ ചിത്രത്തെ വിക്രുതമാക്കികൊണ്ടുള്ള സി.പി.എം   പോസ്റ്റര്‍ മത്തങ്ങാ ആക്കികൊണ്ടുള്ള മലയാള മനോരമ പത്രമാണ്. പള്ളിയും കഴിഞ്ഞിറങ്ങി വന്ന കുഞ്ഞാടുകള്‍ ഇത് കണ്ടു മൂകത്തു വിരല്‍ വെച്ച്. ചില കുഞ്ഞാടുകള്‍ ഇത് കൊണ്ട് രോക്ഷം കൊണ്ടു. രോക്ഷം കൊണ്ട കുഞ്ഞാടുകള്‍ ചില്ലരക്കാര്‍ അല്ലാത്തതുകൊണ്ടാണോ എന്ന് അറിയില്ല, പാര്‍ട്ടി പീലാത്തോസിനെ പോലെ ഈ ചെയ്തതില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി. ഈ കൈ കഴുകിയത് കണ്ടിട്ടും കലിപ്പ് തീരാത്ത കുഞ്ഞാടുകളെ നേരിട്ടോ എന്ന് പറഞ്ഞു പാര്‍ട്ടി സമ്മേളനം കൂടാന്‍ മുട്ടനാടുകള്‍ സ്ഥലം കാലിയാക്കി. ദേശാഭിമാനി ഒഴികെ മലയാളികള്‍ വായിക്കുന്ന എല്ലാ പത്രത്തിലും വലുതും ചെറുതുമായി ഈ വാര്‍ത്ത‍ വന്നപ്പോഴും കുരിശില്‍ കയറ്റാന്‍ പാര്‍ട്ടിയുടെ സ്ഥിരം ശത്രുവായ മനോരമ മാത്രം. ഇത് മനോരമയുടെ മതവിദ്വേഷം വളര്‍ത്താനുള്ള ഗൂഡാലോചന ആണെന്ന് പാര്‍ട്ടി വചനം ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അല്ല പണ്ടേ കൈയിലിരിപ്പ് മൂലം എന്തെല്ലും പ്രശ്നം ഉണ്ടായാലും, ഇനി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാലും മനോരമയും സി.ഐ.എയെയും കുറ്റം പറഞ്ഞാല്‍ മതിയെല്ലോ.

പിന്നെ നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോ അന്ത്യഅത്താഴത്തിന്റെ ലോകത്ത്‌ ഇറങ്ങിയിട്ടുള്ള വിവിധ തരം കാര്‍ട്ടൂണുകള്‍ പൊക്കി പിടിച്ചു ഇത് ഒകെ കണ്ടിട്ട് ആരുടെയും മതവികാരം വ്രണപെട്ടില്ലേ എന്നാ ചോദ്യാവുമായി പല സഖാക്കന്മാരും ഫേസ്ബുക്കിലും അല്ലാത്തടതും എത്തിയതായി കാണപ്പെട്ടു. കുറ്റബോധം തോന്നിയത് കൊണ്ടാണോ ഇന്‍റര്‍നെറ്റില്‍ കുത്തിപിടിച്ചു ഇരുന്നു ഇതൊക്കെ കണ്ടുപിടിച്ചത് എന്ന് ഈ ഉള്ളവനു ചെറിയ ഒരു സംശയം. എന്തായാലും ഡാവഞ്ചിയുടെ ഈ ചിത്രത്തെ തൊട്ടു കളിച്ച അന്നൊക്കെ ചെറുതും വലുതുമായി വിവാദങ്ങള്‍ എവിടെങ്കിലും ഉയര്‍ന്നയിരിന്നു. കണ്സേപ്റ്റ്‌ എടുക്കുന്നതും അതെ കേറി പണിയുന്നതും രണ്ടും രണ്ടാണെന്ന് മനസിലാക്കിയിട്ടു വേണം മുന്നേ പറഞ്ഞ വാചകത്തിനു പ്രതികരിക്കാന്‍.രണ്ടാം നാളും ഇതേ ചൊല്ലി കുഞ്ഞാടുകളും പാര്‍ട്ടിക്കാരും തമ്മില്‍ കോര്‍ത്തു.കോര്‍ത്തു കാണുമായിരിക്കും, സി.പി.എം- സി.പി ഐ പോര് നിറഞ്ഞ മനോരമ പത്രം മാത്രം ആണ് എനിക്ക് വായിക്കാന്‍ കിട്ടിയത്.അതും രണ്ടു പേജ്,അതില്‍ കണ്ടില്ല. കുഞ്ഞാടുകളുടെ അപ്പൊസ്തലനായ കുഞ്ഞൂഞ്ഞ് മതവികാരം കുത്തിപോക്കാന്‍ ഇറക്കിയ വാര്‍ത്ത‍ ആണെന്ന് പാര്‍ട്ടി. ഇങ്ങനെ ഇളക്കിയാല്‍ ഇളകുന്ന മതവികാരം അല്ല കേരളത്തില്‍ ഉള്ളത് എന്ന് ഇന്നലെ വന്ന ചില കുട്ടി സഖാക്കളെക്കാളും നന്നായിട്ട് അറിയാം കുഞ്ഞുഞ്ഞിനു.അല്ലേല്‍ കേരളം എന്നേ ബി.ജെ.പി ഭരിച്ചെനെ. ഈ വിഷയത്തില്‍ മണി സാറിന്‍റെ ഡയലോഗ് ഒന്നും ഞാന്‍ കണ്ടില്ല കേട്ടോ. പുള്ളി ഇത് അറിഞ്ഞില്ലേ?? അതോ അറിഞ്ഞില്ലന്നു നടിക്കുവാണോ?

അപ്പൊ മൂന്നാം നാള്‍ എത്തി. അന്ന് ദേ പാര്‍ട്ടി പോസ്റ്റര്‍ ഉണ്ടാക്കിയ പാര്‍ട്ടിപ്രവര്‍ത്തകനെ പുറത്താക്കി. ഇന്നലെ വരെ തെറ്റ് ചെയ്തില്ല, പങ്കില്ല എന്ന് പറഞ്ഞ പാര്‍ട്ടി പെട്ടെന്ന് കുറ്റകാരനെ കണ്ടുപിടിച്ചു ശിക്ഷിക്കാന്‍ എന്താ കാരണം?? ഇനി പിറവം തിരഞ്ഞെടുപ്പ് തിയതി ഉടനെ എങ്ങാനും വരും എന്ന് വെല്ലോ വാര്‍ത്തയും കിട്ടിയിട്ടനവോ??എന്തായാലും പുറത്താക്കല്‍ നടപടിയിലുടെ പുറത്തു വന്നത് സി.പി.എം പാര്‍ട്ടിയുടെ കുറ്റസമ്മതം മാത്രം. പണ്ടേ ഉള്ള ക്രിസ്ത്യാനി വിരോദം ഒരു ദുര്‍ബല നിമിഷത്തില്‍ ഇങ്ങനെ ഉള്ള ഒരു പോസ്റ്റര്‍ ഉണ്ടാക്കാന്‍ ഇടയായത്. ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ ആകി ചിത്രികരിച്ചാല്‍ വോട്ട് കിടുമോ സെക്രടറി സഖാവേ?? മതങ്ങള്‍ അവിട നില്‍ക്കട്ടെ. വിശ്വസിക്കുന്നവര്‍ വിശ്വസികട്ടെ. അല്ലാത്തവര്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ചുമ്മാ കേറി ചൊരിഞ്ഞു നാറ്റിക്കരുതെ.

2012, ജനുവരി 22

2012ലെ എന്‍റെ ആദ്യ പോസ്റ്റ്‌


പുതുവര്‍ഷം തുടങ്ങിയിട്ട് ഇതുവരെ ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല. ഇന്ന് എന്തൊകെ നടന്നാലും ശരി ഒരണം എഴുതിയിട്ടെ കാര്യമൊന്നുള്ളൂ എന്ന് കരുതി കുറെ തവണ എഴുതി തുടങ്ങിയതാ. പക്ഷേ പറ്റിയ ഒരു വിഷയം ഒന്നും അങ്ങോട്ട്‌ തടഞ്ഞില്ല. സത്യം പറയമെല്ലോ ഈ വര്ഷം തുടങ്ങിയിട്ട് പത്രം എന്നത് പേപ്പര്‍ ആയും ഓണ്‍ലൈന്‍ ആയും കൈ കൊണ്ട് തൊട്ടിടില്ല. അതുകൊണ്ട് മുല്ലപെരിയാര്‍ എന്തായെന്നോ ലോക്പാല്‍ എന്തായെന്നോ ഇനി ഇതൊന്നുമല്ല പുതിയ വന്‍ വിഷയങ്ങള്‍ വല്ലോം ആണോ ഇപ്പോളത്തെ മത്തങ്ങാ എന്ന് എനിക്ക് അറിയില്ല കേട്ടോ. പിന്നെ ഏതൊന്ന് എഴുത്തും?? കഥയും കവിതയും ഒന്നും എനിക്ക് പറ്റിയ പണിയല്ല. അല്ല അതിനുള്ള മെറ്റീരിയല്‍ എന്‍റെ അപ്പ്‌സ്റ്റേയര്‍സ്സില്‍ ഉണ്ടാവേണ്ടേ. പിന്നെ എന്ത് എഴുത്തും എന്ന് ആലോചിച്ചു ആലോലിച്ചു അവസാനം ഈ പുതുവര്‍ഷത്തില്‍ ഇതുവരെ എനിക്ക് ചുറ്റും നടന്ന ചില്ലറ സംഭവവികാസങ്ങളെ കുറിച്ച് എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കം എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു.

പറയുമ്പോ ഒന്നേ തൊട്ട്‌ പറയണമെല്ലോ. പുതുവര്‍ഷ പുലരി എന്നെ എതിരേറ്റത് ആഘോങ്ങളുടെ ആരവമല്ല മറിച്ചു ശകാരവര്‍ഷമായിരിന്നു. ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞു തിരിച്ചു വീടിലേക്ക് പോന്ന ഞാന്‍ മുന്നില്‍ ചാടിയത് മാനേജറിന്‍റെ മുന്നില്‍. ഓരോ കാര്യങ്ങള്‍ പറഞ്ഞു നില്‍ക്കുന്ന നേരത്തു എങ്ങനെയോ ഓഫീസ് വിഷയത്തില്‍ എത്തിപെട്ടു. തലേ ആഴ്ചയിലെ എന്‍റെ അലസതമൂലം വന്ന ചില പിഴവുകളെ പിടിച്ചു അങ്ങേരു അങ്ങ് തുടങ്ങി. തല്‍സമയം ചില അവസരവാദികളായ മണിയടി വിദ്വാന്മാര്‍ എനിക്ക് നേരെ ചാടി വീഴുകയും ചെയ്തതോടെ എരിതീയില്‍ എണ്ണ ഒഴിച്ചത് കണക്കായി സംഭവം. പുതുവര്‍ഷത്തിലെ ആദ്യത്തെ മണിക്കൂറില്‍ കേട്ട ഈ ശകാരങ്ങള്‍ കൊണ്ട് ഞാന്‍ നന്നായോ?? അങ്ങനെ എങ്കില്‍ ഞാന്‍ എന്നേ നന്നായേനെ. ലക്ഷ്യബോധമില്ലാതെ വരുന്നതിനെ വരുന്നടത് വെച്ച് നേരിടാം എന്ന് സ്വയം പറഞ്ഞു ഓരോ ദിവസം തള്ളിനീക്കുന്ന എനിക്ക് കഴിഞ്ഞു കൊല്ലം ചെയ്തു കൂടിയ പിഴവിന്റെ ശമ്പളം മാത്രമായെ ഞാന്‍ അതിനെ കണക്കാക്കിയോള്ളൂ. അതുകൊണ്ട് തന്നെ എന്നെ ശകാരിച്ച മാനേജറിനോട് ഒരു പരിഭവവും എനിക്ക് ഇല്ല. പുള്ളി പുള്ളിയുടെ ഉത്തരവാദിത്തവും നിറവേറ്റി. അല്ലാതെ മാനസ്സില്‍ വെച്ച് പിന്നീട് പണി തരുന്ന ചില പാണ്ടി മാനേജറിനെ പോലെ പെരുമാരിയില്ലല്ലോ. ആശ്വാസം.

ശമ്പളത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ആണ് എന്‍റെ ഈ മാസത്തെ ശമ്പളത്തെ കുറിച്ച് ഓര്‍ത്തത്‌.എല്ലാ ആഘോഷവും കഴിഞ്ഞതോടെ പോക്കറ്റ്‌ കാലിയാകാന്‍ തുടങ്ങി. പിന്നെ സ്ഥിരം കിട്ടുന്നപോലെ അഞ്ചാം തിയതി ശമ്പളം എത്തുമെല്ലോ എന്നായിരിന്നു ആശ്വാസം. എന്നാല്‍ അഞ്ചാം തിയതി കഴിഞ്ഞിട്ടും ശമ്പളം നഹി. എനിക്ക് മാത്രമല്ല ബാക്കി ഉള്ള ഞങ്ങള്‍ ബി.പി.എല്‍ക്കാര്‍ക്ക് ആര്‍ക്കും തന്നെ ശമ്പളം വന്നിട്ടില്ല. പിന്നെ ഓരോരുതെരുടെയായി അടുത്തടുത്ത്‌ ദിവസങ്ങളില്‍ വരാന്‍ തുടങ്ങി. എന്നിട്ട് എനിക്ക് വന്നില്ല. പിന്നെ സ്ഥിരം ശബളം താമസിക്കുമ്പോ ഉള്ള കംപ്ലൈറ്റ് ഇടലും അതിന്‍റെ പേരില്‍ ഒച്ചവെക്കളും. പോക്കറ്റ്‌ കാലി, ബാങ്ക് അക്കൗണ്ട്‌ ഓട്ട വീണ പാത്രം പോലെയായി. ഓരോ അരമണികൂര്‍ കൂടുമ്പോഴും ബാങ്ക് അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ്‌ ആയോ എന്ന് നോക്കല്‍, വരുന്ന ഓരോ എസ്.എം.എസ്സും ബാങ്കില്‍ ശമ്പളം വന്നതിന്‍റെ അറിയിപ്പാണോ എന്നയിന്നു നോക്കിയത്. ഒടുവില്‍ ശമ്പളം കൈയ്യില്‍ കിട്ടുമ്പോ പുതുവര്‍ഷത്തിലെ പത്തിനൊന്നു നാളുകള്‍ പിന്നിടിരിന്നു. ഞാന്‍ കടം കൊടുത്തത് തിരികെ കിട്ടിയത് കൊണ്ട് ആണ് പിടിച്ചു നിന്നത്. അല്ലേല്‍ തെണ്ടിപോയേനെ.

പുതുവര്‍ഷത്തെ ആദ്യ ഓവറുകളില്‍ ബൌണ്‍സറും ബീമറും ആണ് നേരിടാന്‍ ഇതുവരെ കിട്ടിയത്. അവക്ക് മുന്നില്‍ പടിച്ചു നില്‍ക്കാന്‍ ഉള്ള തത്രപ്പാടില്‍ നാടിനോട് വീടിനോടും ബ്ലോഗിനോടും അകലെണ്ടി വന്നു. ഇതുവരെ ഈ വര്‍ഷത്തെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ആയത് മാനഹാനി, സാമ്പത്തിക നഷ്ടം തുടങ്ങിയവ ആണ്. ഇനി എന്തൊക്കെ വരാന്‍ കിടക്കുന്നോ ആവോ?? വരാന്‍ പോകുന്ന പൂരം കണ്ടു തന്നെ അറിയുകയേ നിവര്‍ത്തി ഒള്ളു. ശുഭാപ്തിവിശ്വാസത്തോടെ മുന്‍പോട്ട്.അല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ??